സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

2011, ഡിസംബർ 8, വ്യാഴാഴ്‌ച

ഈ ഖുറാന്‍ ഏറ്റവും വലുത്‌!

ലോകത്തിലെ ഏറ്റവും വലിയ ഖുറാര്‍ റഷ്യന്‍ റിപ്പബ്ലിക്കായ ടാര്‍ടാര്‍സ്‌ഥാനിന്റെ തലസ്‌ഥാനമായ കസാനില്‍ അടുത്തിടെ പ്രദര്‍ശിപ്പിച്ചു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഖുറാനും ഇതു തന്നെയാണ്‌ എന്ന്‌ റഷ്യന്‍ റിപ്പബ്ലിക്‌ അവകാശപ്പെടുന്നു.

ഇറ്റാലിയന്‍ കമ്പനിയായ റെവേറയാണ്‌ ഈ ഖുറാന്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. 13 ലക്ഷം യു എസ്‌ ഡോളര്‍ നിര്‍മ്മാണച്ചെലവുളള വിശുദ്ധ ഗ്രന്ഥത്തിന്‌ 800 കിലോ ഭാരമാണുളളത്‌. ഇതില്‍ 120 കിലോ പുറംചട്ടയുടേത്‌ മാത്രമാണ്‌. ഖുറാന്‌ 1.5 മീറ്റര്‍ വീതിയും 2 മീറ്റര്‍ നീളവുമാണുളളത്‌.

സ്വര്‍ണത്തിലും വെളളിയിലും തീര്‍ത്ത പുറംചട്ടയില്‍ രത്നങ്ങളും പതിപ്പിച്ചിരിക്കുന്നു. പുറംചട്ടയില്‍ സ്‌ഥാനംപിടിച്ചിരിക്കുന്ന ഒരു ഭീമന്‍ വൈഡ്യൂര്യത്തിന്‌ 14 സെന്റീമീറ്റര്‍ വ്യാസമുണ്ട്‌.

2011, ഡിസംബർ 1, വ്യാഴാഴ്‌ച

മൃഗങ്ങള്‍ ഭൂകമ്പം മുന്‍കൂട്ടി അറിയുന്നതിന്‍െറ രഹസ്യം ചുരുളഴിയുന്നു

മൃഗങ്ങള്‍ ഭൂകമ്പം മുന്‍കൂട്ടി അറിയുന്നതിന്‍െറ രഹസ്യം ചുരുളഴിയുന്നു
ലണ്ടന്‍: ഭൂചലനം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ മൃഗങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുന്ന സമസ്യക്ക് ശാസ്ത്രലോകം ആദ്യമായി ഉത്തരം കണ്ടെത്തി.നാസയിലെ ഫ്രീഡ്മാന്‍ ഫ്രോന്‍ഡും ബ്രിട്ടനിലെ ഓപണ്‍ സര്‍വകലാശാലയിലെ റേച്ചല്‍ ഗ്രാന്‍റും നേതൃത്വം നല്‍കുന്ന ശാസ്ത്രസംഘമാണ് മൃഗങ്ങളുടെ ഭൂകമ്പ ‘പ്രവചനങ്ങളുടെ’ രഹസ്യം കണ്ടെത്തിയത്.സംഘത്തിന്‍െറ പഠന വിവരങ്ങള്‍ ‘ഇന്‍റര്‍നാഷനല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ റിസര്‍ച് ആന്‍ഡ് പബ്ളിക് ഹെല്‍ത്ത് ’ എന്ന ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2009 ലാണ് സംഘം കണ്ടെത്തലുകള്‍ക്കാധാരമായ നിരീക്ഷണം നടത്തിയത്. ഇറ്റലിയിലെ ലാഅക്വിലയിലെ ഒരു തടാകത്തില്‍ നിന്ന് തവളകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നത് ഇവരുടെ ശ്രദ്ധയില്‍ പെട്ടു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവിടെ ഭൂചലനമുണ്ടായി. ഇത് രണ്ടും തമ്മില്‍ ബന്ധമുണ്ടോ എന്ന പഠനമാണ് ഗവേഷക സംഘത്തെ നിര്‍ണായക കണ്ടെത്തലിന് സഹായിച്ചത്.ഭൂമിക്കടിയിലെ ഫലകങ്ങളുടെ ചലനം കാരണമായുണ്ടാകുന്ന ഭൂകമ്പങ്ങള്‍ ഭൂഗര്‍ഭജലത്തില്‍ നേരിയ രാസമാറ്റങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന്  ഫ്രീഡ്മാന്‍ ഫ്രോന്‍ഡ് നേരത്തേത്തന്നെ കണ്ടെത്തിയിരുന്നു. ലാ അക്വിലയിലെ തടാകത്തിലും ഈ രാസ മാറ്റം പ്രകടമായിരുന്നതായി ഗവേഷകര്‍ കണ്ടെത്തി.ഇതാകാം തവളകള്‍ ഒഴിഞ്ഞുപോകാന്‍ കാരണമെന്നാണ് സംഘത്തിന്‍െറ വിലയിരുത്തല്‍. അഥവാ, ഫലകങ്ങളുടെ ചലനം മൂലമുണ്ടാകുന്ന മാറ്റങ്ങളെ ഇത്തരം  ജീവികള്‍ നേരത്തേ തിരിച്ചറിയുന്നുണ്ടെന്നാണ്  നിരീക്ഷണത്തില്‍ നിന്ന് മനസ്സിലാകുന്നത്.
തീര്‍ത്തും യാദൃച്ഛികമാണ്  ഫ്രീഡ്മാന്‍ ഫ്രോന്‍ഡിന്‍െറയും റേച്ചലിന്‍െറയും കണ്ടെത്തല്‍. ഭൂചലനത്തിന് മുമ്പും ശേഷവുമുള്ള മേഖലയിലെ രാസമാറ്റത്തെക്കുറിച്ചായിരുന്നു ഫ്രീദ്മാന്‍ പഠനം നടത്തിയിരുന്നത്.പ്രത്യേക ആവാസ വ്യവസ്ഥകളിലെ തവളകളുടെ കോളനികളെ കുറിച്ചായിരുന്നു റേച്ചല്‍ ഗവേഷണം നടത്തിയിരുന്നത്. ഈ രണ്ട് പഠനങ്ങളിലെയും നിര്‍ണായക വിവരങ്ങളാണ് ഭാവിയില്‍ ഭൂകമ്പ പ്രവചനത്തിന് സഹായകമായേക്കാവുന്ന പുതിയ കണ്ടെത്തലിന് കാരണമായത്.

2011, നവംബർ 27, ഞായറാഴ്‌ച

ഭാരമാകുന്ന വാര്‍ധക്യം

ഭാരമാകുന്ന വാര്‍ധക്യം
കൊട്ടും കുരവയുമായി ആഘോഷത്തോടെ പടികടന്നുവന്ന യൗവനം കള്ളനെപ്പോലെ പമ്മിപ്പമ്മിയാണ് പടിയിറങ്ങിപ്പോകുന്നത്. മുന്‍കൂട്ടി ഒരു സൂചനയുമുണ്ടാവില്ല. ആദ്യം ഒന്നോ രണ്ടോ നരച്ച മുടിയിഴകള്‍, മുഖത്ത് ചുളിവുകള്‍, കാഴ്ചക്കുറവ്, കൈകാലുകള്‍ക്ക് ബലക്കുറവ്, ബസ്സിലും തീവണ്ടിയിലും കയറാനുള്ള ബുദ്ധിമുട്ട്, നടക്കുമ്പോള്‍ കിതപ്പ്, മനസ്സെത്തുന്നിടത്ത് കൈയെത്താതിരിക്കുക.എല്ലാം കൂടിയാകുമ്പോള്‍ ആകെയൊരമ്പരപ്പാണ്. കണ്ണുകളിലെ തിളക്കം, മുടിയുടെ കറുപ്പ്, മേനിയഴക്, ഒക്കെയും കവര്‍ന്നെടുത്തുകൊണ്ട് മിണ്ടാതെയും പറയാതെയും യൗവനം കടന്നുപോകുമ്പോള്‍ നിസ്സഹായരായി അന്തംവിട്ടുപോവുക സ്വാഭാവികം. പക്ഷേ, എന്തുകാര്യം? ആര്‍ക്കാവും തടുക്കാന്‍? സമയത്തിന്‍െറ മുന്നില്‍ മരവിച്ചു നില്‍ക്കേണ്ടിവരുമെന്ന് മണ്ടിപ്പാഞ്ഞു നടക്കുമ്പോള്‍ ആരെങ്കിലും ഓര്‍ക്കാറുണ്ടോ?കണ്ണിന്‍െറ കാഴ്ച, ശ്രവണശക്തി, നാവിaെന്‍റ സ്വാദ്, ചര്‍മത്തിന്‍െറ മിനുമിനുപ്പ്, കൈകാലുകളുടെ ശേഷി -ഇവയോരോന്നും കട്ടെടുത്ത് മനുഷ്യരെ പാവകളാക്കി മാറ്റുന്നു. എല്ലാ അവയവങ്ങളുമുണ്ടായിട്ടും അനങ്ങാന്‍ വയ്യാത്ത അവസ്ഥയില്‍ കഴിയേണ്ടിവരുന്ന പാവകള്‍. ഇത്തരം വാര്‍ധക്യചിന്തകള്‍ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നപ്പോഴാണ് നവ്നീതാ ദേവ് സെന്‍ എഴുതിയ ‘ഹേമന്തലോകം’ എന്ന നോവല്‍ വായിക്കാനിടയായത്.ലീലാ സര്‍ക്കാറാണ് ബംഗാളി നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഒരു മികച്ച സാഹിത്യസൃഷ്ടിയെന്നൊന്നും പറയാനാവില്ളെങ്കിലും അതില്‍ ജീവിതമുണ്ട്. മക്കളും ഭര്‍ത്താവും ബന്ധുജനങ്ങളും ഉപേക്ഷിച്ചതിനാല്‍ ഒറ്റപ്പെട്ടുപോയ കുറെ സ്ത്രീകളുടെ ജീവിതം.
ബംഗാളിലെ അറിയപ്പെടുന്ന ഒരെഴുത്തുകാരി പുത്രവധുവുമായി ഒത്തുപോകാനാവാതെ ശേഷിച്ച ജീവിതം ‘സന്ധ്യാകുലാലയം’ എന്ന വൃദ്ധസദനത്തിലേക്ക് ചേക്കേറുന്നതും അവരനുഭവിച്ച അവിടത്തെ ജീവിതവുമാണ് നോവലിന്‍െറ ഇതിവൃത്തം. മരുമകളുടെ കുത്തുവാക്കുകള്‍ സഹിക്കാനാവാതെയാണ് അവര്‍ സ്വന്തമായി സമ്പാദിച്ച വീടും സ്വത്തുക്കളും മകന്‍െറ പേരിലെഴുതിക്കൊടുത്ത് വീട് വിടാന്‍ തീരുമാനിച്ചത്.സന്ധ്യാകുലാലയത്തില്‍ അവരെപ്പോലെ നിസ്സഹായരായി വീടുവിട്ടിറങ്ങേണ്ടിവന്ന വേറെയും അന്തേവാസികളുണ്ട്. കാശുള്ളവരും ഇല്ലാത്തവരും അക്കൂട്ടത്തിലുണ്ട്. കാശുള്ളവര്‍ക്ക് സൗകര്യങ്ങള്‍ കൂടും. അവരെ ശുശ്രൂഷിക്കാനും പരിപാലിക്കാനും ആളുകളുമുണ്ടാവുമെങ്കിലും മാനസിക വ്യഥകള്‍ എല്ലാ കൂട്ടര്‍ക്കും ഒരുപോലെത്തന്നെ. അവിടത്തെ ഓരോ അന്തേവാസിക്കും പറയാന്‍ കഥകളേറെയുണ്ട്.പുരോഗമന ചിന്താഗതിക്കാരിയും വിദ്യാസമ്പന്നയുമായ സുലേഖ എന്ന മുസ്ലിം സ്ത്രീ മൂന്നു ഭാര്യമാരുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ച് പാകിസ്ഥാനില്‍നിന്ന് ജന്മനാടായ കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയാണ് വൃദ്ധസദനത്തിലെത്തുന്നത്. അവിടെ എല്ലാ മതക്കാരുമുണ്ട്. അവരവരുടെ മതാചാരപ്രകാരം ജീവിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. അവിടത്തെ അന്തേവാസികളില്‍ പലരും സനാഥരായ അനാഥകളാണ്.കൂടെ താമസിപ്പിക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ട് മക്കളോ ബന്ധുക്കളോ കൊണ്ടാക്കിയവരും മക്കളുമായും മരുമക്കളുമായും ഒത്തുപോകാന്‍ കഴിയാത്തതുകൊണ്ട് സ്വയം വന്നുചേര്‍ന്നവരും അക്കൂട്ടത്തിലുണ്ട്. അവരുടേയൊക്കെ ആധിയും വ്യഥയും എന്നെ കുറച്ചൊന്നുമല്ല അസ്വസ്ഥയാക്കിയത്. ഒരു നോവലോ കഥയോ വായിച്ചാല്‍ അതിലെ കഥാപാത്രങ്ങളുമായി ചങ്ങാത്തംകൂടുക ചെറുപ്പം മുതലേയുള്ള എന്‍െറ ശീലമാണ്. ഈ നോവല്‍ വായിച്ചതോടെ അതിലെ ഓരോ കഥാപാത്രവും എന്‍െറ അടുത്ത ബന്ധുവായി. അവരുടെ ദുഃഖം എന്‍േറതുമായി.
പഞ്ഞികണക്കെ  വെളുത്ത മുടിയും പല്ലില്ലാത്ത മോണയും ചുക്കിച്ചുളിഞ്ഞ മുഖവും മൊരിപിടിച്ചു നീരുകെട്ടിയ കൈകാലുകളുമുള്ള ഒരു വൃദ്ധ എന്നെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നു. തീര്‍ത്താലും തീരാത്ത വീട്ടുജോലികളുമായി മണ്ടിനടക്കുന്ന എന്നെ നോക്കി കിഴവി മുഖംകോട്ടുന്നു, പരിഹസിക്കുന്നു: ‘ഭൂമി വിറപ്പിച്ച് നടന്നോ, അഹങ്കരിച്ചോ, നീയില്ളെങ്കില്‍ ഭൂമി ചലിക്കില്ളെന്നല്ളേ നെഗളിപ്പ്.കൈക്കും കാലിനും ശേഷിയും കാഴ്ചയും കേള്‍വിയുമുള്ളിടത്തോളം കാലം ആണും പെണ്ണും അങ്ങനെയേ കരുതൂ. മക്കള്‍ക്കും മരുമക്കള്‍ക്കും ചെറുമക്കള്‍ക്കും വേണ്ടി ലോകം പടക്കളമാക്കിക്കോ. ഒടുക്കം കൈക്കും കാലിനും ശേഷി കുറയുമ്പോള്‍ എന്നെപ്പോലെ അവര്‍ നിന്നെയും കുറ്റിച്ചൂലുപോലെ മൂലക്കിരുത്തും. ഒരുകാലത്ത് മക്കള്‍ക്ക് എന്തിനും ഏതിനും അമ്മയെ വേണമായിരുന്നു. ആണ്‍മക്കള്‍ക്ക് അമ്മയുടെ മടിയില്‍ തലവെച്ചു കിടന്നാലേ ഉറക്കം വരൂ. സുഖക്കേടു മാറണമെങ്കില്‍ അമ്മയുടെ കൈകൊണ്ട് മരുന്നുകൊടുക്കണം.പെണ്‍മക്കള്‍ക്ക് പ്രസവമുറിയില്‍ പേറ്റിച്ചിമാരോടൊപ്പം അമ്മയുമുണ്ടാകണം. കഷായം കുറുക്കാനും പേറ്റുമരുന്നുണ്ടാക്കാനും തൈലംപുരട്ടി കുളിപ്പിക്കാനും അമ്മ കൂടെ നില്‍ക്കണം. ഭര്‍ത്താക്കന്മാരോട് പിണങ്ങി വീട്ടിലെത്തുമ്പോള്‍ തള്ളയുടെ മാറിലഭയംവേണം. കെട്ടിയോന്‍ മരിക്കുമ്പോള്‍ ആണ്‍മക്കളൊന്നും പറക്കമുറ്റിയിരുന്നില്ല. മുണ്ടുമുറുക്കിയുടുത്തും അരപ്പട്ടിണി കിടന്നുമാണ് അവരെ പഠിപ്പിച്ചതും ഉദ്യോഗസ്ഥരാക്കിയതും.സ്വന്തം കാലില്‍ നില്‍ക്കാനായപ്പോള്‍ പേരും പെരുമയുമുള്ള മരുമക്കളേയും കണ്ടുപിടിച്ചുകൊടുത്തു. ഇപ്പോ അമ്മ അവരുടെ അന്തസ്സിന് ചേരാത്തവളായി. എടുത്താല്‍ പൊങ്ങാത്ത ഭാരമായി. വയ്യാണ്ടായ അമ്മയെ ഒന്നുവന്നുകാണാന്‍ അവര്‍ക്കു നേരമില്ല. മിണ്ടാനും പറയാനും ഒഴിവില്ല. പത്തുമക്കളെപ്പെറ്റ ഒരമ്മയുടെ കഥയിതാണെങ്കില്‍ വെറും രണ്ടു മക്കളുള്ള നിന്‍െറ അവസ്ഥ എന്തായിരിക്കും. പേടിപ്പിക്കയല്ല. കണ്ടും കേട്ടും നിന്നാ മതിയെന്ന് ഓര്‍മിപ്പിച്ചതാ.’
ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് മോണകോട്ടി അമ്മ തേങ്ങിക്കരയുന്നു. അപ്പോള്‍ എന്‍െറ കണ്ണുകളും നിറയുന്നു. ആരോഗ്യവും സാമ്പത്തികശേഷിയുമുണ്ടെങ്കില്‍ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാനും ശുശ്രൂഷിക്കാനും മത്സരിച്ചിരുന്ന മക്കള്‍ വയസ്സുകാലത്ത് വയ്യാതാവുമ്പോള്‍, അവരെ ഉപേക്ഷിക്കുമ്പോള്‍ ഏതമ്മയുടെ മനസ്സാണ് കരയാത്തത്? ഈയൊരവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതില്‍ മാതാപിതാക്കള്‍ക്കും കാര്യമായ പങ്കുണ്ടാവും. പഴയകാലത്തെ കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ പ്രായമുള്ളവരെ ആദരിച്ചിരുന്നു.അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും കൂട്ടംപറയാനും ആരെങ്കിലുമൊക്കെയുണ്ടായിരുന്നു. ഇന്നത്തെ തലമുറ ചെറുകുടുംബങ്ങളില്‍ ജീവിച്ച് ശീലിച്ചവരാണ്. മക്കള്‍ ഒന്ന്, അല്ളെങ്കില്‍ രണ്ട്. അവരുടെ ആവശ്യങ്ങള്‍ വേണ്ടരീതിയില്‍ നിറവേറ്റണമെങ്കില്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്തേ പറ്റൂ. ജീവിതത്തിന്‍െറ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടിനിടയില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാന്‍പോലും സമയം കിട്ടാറില്ല.ഇങ്ങനെ ഒറ്റപ്പെട്ട് വളരുന്ന കുട്ടികള്‍ സ്വാര്‍ഥരാകുന്നതില്‍ അവരെയും കുറ്റം പറയാനാവില്ല. ആരുമായും ഒത്തുപോകാന്‍ സാധിക്കാതെ നട്ടംതിരിയുന്നവരാണ് ഇന്നത്തെ കുട്ടികള്‍. ഇത് തിരുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാറുമില്ല. പണമുണ്ടാക്കുകയാണ് ജീവിതത്തിന്‍െറ ലക്ഷ്യമെന്ന് മക്കളെ പഠിപ്പിക്കുന്നവര്‍ തങ്ങളോടുതന്നെയാണ് അന്യായം ചെയ്യുന്നതെന്ന് ഓര്‍ക്കാറില്ല. പണമുണ്ടാക്കാനുള്ള പരക്കംപാച്ചിലിനിടയിലാണല്ളോ പലരും സ്വന്തങ്ങളും ബന്ധങ്ങളും മറന്നുപോകുന്നത്.
ഒറ്റപ്പെട്ടുപോകുന്ന വൃദ്ധരുടെ എണ്ണം കേരളത്തില്‍ മുമ്പില്ലാത്തവിധം ഏറുന്നു. മക്കള്‍ ജോലിയന്വേഷിച്ച് അന്യനാടുകളില്‍ ചേക്കേറിയതോടെ ഭാര്യക്ക് ഭര്‍ത്താവും ഭര്‍ത്താവിന് ഭാര്യയും മാത്രമാണ് ഇന്ന് കൂട്ട്. പങ്കാളികളില്‍ ഒരാള്‍ പെട്ടെന്ന് വിട്ടുപോയാല്‍ ഇണയുടെ അവസ്ഥ ദയനീയംതന്നെ. ഒറ്റപ്പെട്ടുപോകുന്ന മാതാവിന്‍െറയോ പിതാവിന്‍െറയോ വേദനകള്‍ പങ്കുവെക്കാന്‍ സന്മനസ്സുള്ള മക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും തീരെയില്ളെന്നു പറയാനാവില്ല. വളരെ കുറവാണ് എന്നു മാത്രം.
സാമൂഹികമായ ഇത്തരം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വൃദ്ധമാതാപിതാക്കള്‍ തയാറെടുപ്പ് നടത്തുന്നതായിരിക്കും ബുദ്ധി. മക്കളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കേണ്ടത് മാതാപിതാക്കളുടെ ബാധ്യതതന്നെയാണ്. എന്നാല്‍, ഉള്ള സമ്പാദ്യമെല്ലാം ജീവിച്ചിരിക്കുന്ന കാലത്തുതന്നെ മക്കളുടെ പേരില്‍ എഴുതിവെക്കുന്നത് പോഴത്തമാണ്. അങ്ങനെ എഴുതിക്കൊടുത്തിട്ട് പെരുവഴിയിലിറങ്ങേണ്ടിവന്ന ചിലരുടെ കഥ എനിക്കറിയാം.സാമ്പത്തികശേഷിയുണ്ടെങ്കില്‍ ഒരുപരിധിവരെ ആരെയും ആശ്രയിക്കേണ്ടിവരില്ല എന്ന ചിന്ത എന്നിലുണ്ടാക്കിയത് നവനീതാ സെന്നിന്‍െറ ഹേമന്തലോകം എന്ന നോവലാണ്. സന്ധ്യാകുലാലയത്തിലെ അന്തേവാസികള്‍ എനിക്ക് വാര്‍ധക്യകാലത്തും ജീവിക്കാന്‍ പ്രേരണയാകുന്നു. അതെ, വൃദ്ധസദനങ്ങളുണ്ടല്ളോ... ഞാന്‍ സ്വയം സമാധാനിക്കുന്നു.
l

2011, നവംബർ 26, ശനിയാഴ്‌ച

രണ്ടാം ഭര്‍ത്താവിനെ കൊന്നു കുറുമയാക്കി

കറാച്ചിയില്‍ നാല്പതുകാരി ഭര്‍ത്താവിനെ കുറുമയാക്കിയത്രെ, ആദ്യ ഭര്‍ത്താവിലെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മദ്യപിച്ചു വന്നു ചീത്ത പറഞ്ഞിട്ടുള്ളൂ എന്നും മൊഴിമാറ്റം, കുറുമ റൊട്ടിക്കൊപ്പം കഴിച്ചോ അതോ ഭക്ഷണശാലയില്‍ വിറ്റോ എന്നൊന്നും വ്യക്തമാക്കിയിട്ടില്ല, അവശിഷ്ടങ്ങള്‍ അയല്‍വാസികളുടെ മൂക്കിനെ മുഷിപ്പിച്ചപ്പോഴാണത്രെ വിവരം പുറത്തറിഞ്ഞത്

2011, നവംബർ 14, തിങ്കളാഴ്‌ച

മന്ത്രവാദ തട്ടിപ്പ്: സിദ്ധന്‍ വേങ്ങരയില്‍നിന്ന് തട്ടിയത് രണ്ട് ലക്ഷം

വേങ്ങര: വിവാഹതട്ടിപ്പും മന്ത്രവാദ ചികിത്സയും വഴി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കൊണ്ടോട്ടി മുസ്ലിയാരങ്ങാടി പറപ്പൂരാന്‍ അബ്ദുല്‍കരീം (34) വേങ്ങരയില്‍നിന്ന് തട്ടിയത് ആറ് പവന്‍ സ്വര്‍ണവും 70000 രൂപയും. ആറ് മാസം മുമ്പാണ് വേങ്ങര നെടുമ്പറമ്പിലെ പറമ്പത്ത് സെയ്തലവിയുടെ വീട്ടില്‍ അബ്ദുല്‍കരീം മന്ത്രവാദ ചികിത്സക്കെത്തിയത്. മാതാവിന്‍െറ തളര്‍വാതം സുഖപ്പെടുത്താന്‍ പ്രത്യേക ചികില്‍സക്ക് എത്തിയതാണിയാള്‍. 30,000 തവണ മന്ത്രം ജപിക്കാനും ചില മരുന്ന് കഴിക്കാനും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഒരാഴ്ച മുമ്പ് വീട്ടുകാര്‍ കൊണ്ടോട്ടിയിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടയിലാണ് സമാന കേസില്‍ കാസര്‍കോട്ട് പിടിയിലായതും തെളിവെടുപ്പിന് വേങ്ങരയിലെത്തുന്നതും. കൂടുതല്‍ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് വേങ്ങര എസ്.ഐ ഇ. വേലായുധന്‍ അറിയിച്ചു.

2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

കോരനു കഞ്ഞി കുമ്പിളില്‍ തന്നെ

ദുബായിക്ക് പറക്കാന്‍ 25 കൊല്ലം പഴക്കമുള്ള വിമാനങ്ങള്‍



കോഴിക്കോട്: എയര്‍ ഇന്ത്യ ദുബായ്, ഷാര്‍ജ സെക്ടറില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന എ-321 ഇനത്തില്‍പ്പെട്ട പുത്തന്‍ വിമാനങ്ങള്‍ പിന്‍വലിക്കുന്നു. പകരം 25 വര്‍ഷം പഴക്കമുള്ള എ-320 വിമാനങ്ങള്‍ പറപ്പിക്കാനാണ് നീക്കം. ഒക്ടോബര്‍ 28 മുതല്‍ എ-320 ഇനത്തില്‍പ്പെട്ട വിമാനങ്ങളാവും ഈ സെക്ടറില്‍ സര്‍വീസ് നടത്തുകയെന്ന് എയര്‍ഇന്ത്യയുടെ എന്‍ജിനീയറിങ് വിഭാഗം കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

ഇപ്പോള്‍ സര്‍വീസ് നടത്തുന്ന പുതിയ എ-321 വിമാനത്തില്‍ യാത്രക്കാര്‍ക്ക് 30 കിലോയുടെ ലഗ്ഗേജും ഏഴ് കിലോയുടെ ഹാന്‍ഡ്ബാഗും കൊണ്ടുപോവാം. യാത്രക്കാര്‍ കുറവാണെന്ന കാരണം പറഞ്ഞാണ് പുതിയ എ-321 വിമാനം മാറ്റി 320 ആക്കുന്നതെന്നാണ് എയര്‍ഇന്ത്യ അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് കഴിഞ്ഞ പത്തുദിവസം ഈ വിമാനങ്ങളില്‍ സഞ്ചരിച്ച യാത്രക്കാരുടെ കണക്ക് പരിശോധിച്ചാല്‍ വ്യക്തമാവും.

എ-321 ഇനത്തില്‍പ്പെട്ട വിമാനത്തില്‍ 171 പേര്‍ക്ക് യാത്രചെയ്യാമെന്നതിനുപുറമെ രണ്ട് ടണ്‍ ചരക്കും കൊണ്ടുപോവാനാവും. ഒക്ടോബര്‍ 10 മുതല്‍ 20 വരെ ദുബായിലേക്ക് ഈ വിമാനത്തില്‍ ശരാശരി 149 പേര്‍ യാത്ര ചെയ്തിട്ടുണ്ട്. ഇതേ കാലയളവില്‍ ഷാര്‍ജ വിമാനത്തില്‍ 154 പേര്‍ സഞ്ചരിച്ചു. ഇത്രയും യാത്രക്കാരെ കൊണ്ടുപോവുന്നതിനു പുറമെ പച്ചക്കറി ഉള്‍പ്പെടെയുള്ള രണ്ട് ടണ്‍ ചരക്ക് കൊണ്ടുപോവുന്നത് എയര്‍ഇന്ത്യയ്ക്ക് അധികവരുമാനമാണ്.

എന്നാല്‍, 320 വിമാനത്തില്‍ പരമാവധി 145 പേര്‍ക്കാണ് സഞ്ചരിക്കാനാവുക. ഇതില്‍ യാത്രക്കാരുടെ ലഗ്ഗേജ് അല്ലാതെ മറ്റ് ചരക്കുകള്‍ കൊണ്ടുപോവാനാവില്ല. മുന്‍പ് ഈ വിമാനം ദുബായ്, ഷാര്‍ജ സെക്ടറില്‍ സര്‍വീസ് നടത്തിയപ്പോള്‍ യാത്രക്കാരുടെ ലഗ്ഗേജ് കിട്ടാത്തത് പതിവു പ്രശ്‌നമായിരുന്നു. ഇതില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരുണ്ടെങ്കില്‍ വിമാനത്തിന്റെ ഭാരം കുറയ്ക്കാന്‍ യാത്രക്കാരുടെ ലഗ്ഗേജ് ഒഴിവാക്കും. പിന്നീട് രണ്ടും മൂന്നും ദിവസം കഴിഞ്ഞ് വേറെ വിമാനത്തില്‍ ലഗ്ഗേജ് എത്തിക്കുകയാണ് ചെയ്യുക.

ഇതുകാരണം യാത്രക്കാര്‍ക്ക് കടുത്ത അസൗകര്യം നേരിട്ടിരുന്നു. വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് എ-321 ഏര്‍പ്പെടുത്തിയത്. ഈ വിമാനത്തില്‍ ടി.വി., മ്യൂസിക്‌സിസ്റ്റം, സൗകര്യമുള്ള സീറ്റ് തുടങ്ങിയ അധിക സൗകര്യങ്ങളുമുണ്ട്. യാത്രക്കാരുണ്ടായിട്ടും 321 മാറ്റി പഴയ 320 വിമാനമാക്കുന്നതിനുപിന്നില്‍ സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപമുണ്ട്. എയര്‍ഇന്ത്യയിലെ ചില ഉദ്യോഗസ്ഥരുടെ ഈ നീക്കത്തിനെതിരെ കേന്ദ്രവ്യോമയാനമന്ത്രി വയലാര്‍രവിക്ക് ജീവനക്കാര്‍ തന്നെ പരാതി അയച്ചിട്ടുണ്ട്.

2011, ഒക്‌ടോബർ 23, ഞായറാഴ്‌ച

അറബിപ്പൊന്ന് നിറം മങ്ങുന്നു,പണി നോക്കാന്‍ നേരമായി

സ്വദേശിവല്‍ക്കരണത്തിന് കൂടുതല്‍ നടപടികള്‍; ദുബൈയില്‍ കരിയര്‍ സെന്‍റര്‍ തുറന്നു

ദുബൈ: കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം കൊണ്ടുവരുന്നതിനും ഇതിന് തദ്ദേശീയരെ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ട് ദുബൈയില്‍ കരിയര്‍ സെന്‍ററിന് തുടക്കമായി. ദുബൈ അക്കാദമിക് സിറ്റിയിലെ മെന്‍സ് കോളജില്‍ ആരംഭിച്ച ‘ഹയര്‍ കോളജസ് ഓഫ് ടെക്നോളജി (എച്ച്.സി.ടി) കരിയര്‍ സെന്‍റര്‍’ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയും എച്ച്.സി.ടി ചാന്‍സലറുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.
മുഴുവന്‍ സ്വദേശി വിദ്യാര്‍ഥികളെയും വിവിധ തൊഴിലുകള്‍ക്ക് പ്രാപ്തരാക്കുകയാണ് കരിയര്‍ സെന്‍റര്‍ കൊണ്ട് ലക്ഷ്യമിടുന്നത്. എമിറേറ്റിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സെന്‍ററില്‍ രജിസ്റ്റര്‍ ചെയ്യാം. വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല. പേര് നല്‍കുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുകയും അവരുടെ യോഗ്യതക്കനുസരിച്ചുള്ള തസ്തികകളില്‍ നിയമിക്കപ്പെടുന്നതിന് പ്രാപ്തരാക്കുകയുമാണ് കേന്ദ്രം ചെയ്യുക. അഭിമുഖങ്ങളും മറ്റും നേരിടുന്നതിനും ജോലി നേടിയെടുക്കുന്നതിനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് കേന്ദ്രത്തിന് കീഴില്‍ സമഗ്രവും പ്രത്യേകവുമായ പരിശീലന പദ്ധതികളാണുണ്ടാവുക. രാജ്യത്തെ പ്രമുഖ ടെലികോം ഓപറേറ്റര്‍മാരായ ഡു ഒരുക്കിയ ഇന്‍ററാക്ടീവ് ഇന്‍റര്‍വ്യൂ റൂം കേന്ദ്രത്തിന്‍െറ പ്രത്യേകതയാണ്.
എച്ച്.സി.ടി വൈസ് ചാന്‍സലര്‍ ഡോ. ത്വയ്യിബ് അല്‍ കമാലി, ഡു ചീഫ് ഹുമന്‍ റിസോഴ്സസ് ഓഫിസര്‍ ഫഹദ് അല്‍ ഹസ്സാവി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

മുടികെട്ടില്‍ നിന്ന് തലയൂരാന്‍ ശൈഖ്‌ുന വഴി തേടുന്നു

*സുന്നികള്‍ ഐക്യപ്പെടണമെന്ന് കാന്തപുരം
*കക്ഷി ചേരാനില്ലെന്ന് മുസ്‌ലിം ലീഗ്


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഓള്‍ ഇന്ത്യ ഉലമ ആന്‍ഡ് മഷെയ്ക്ക് ബോര്‍ഡ് നടത്തിയ ആഹ്വാനത്തിന്റെ ചുവടു പിടിച്ച് മുസ്‌ലിങ്ങള്‍ക്കിടയിലെ വഹാബി ചിന്താധാരയ്‌ക്കെതിരെയുള്ള പ്രചാരണം കേരളത്തിലും ശക്തമാക്കാന്‍ സുന്നി വിഭാഗങ്ങള്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് സുന്നികള്‍ ഐക്യപ്പെട്ടെങ്കില്‍ മാത്രമേ വഹാബിസം പോലുള്ള ചിന്താഗതികളെ ഇല്ലാതാക്കാന്‍ കഴിയൂവെന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാര്‍ ' മാതൃഭൂമി ' യോടു പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ പങ്കാളിയാവുന്നതിനുള്ള കാരണം വഹാബി പോലുള്ള ചിന്താധാരകളാണെന്നും അദ്ദേഹം പറഞ്ഞു.

സുന്നിവിഭാഗങ്ങള്‍ ഭിന്നിച്ചു നില്‍ക്കുന്നതാണ് യുവാക്കളും മറ്റും ഇത്തരം തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണം. ഇതു തടയാനായി സുന്നികളുടെ ഐക്യത്തിനായി ശ്രമം നടത്തും - കാന്തപുരം അറിയിച്ചു. അതേസമയം, സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ തമ്മിലുള്ള വാദപ്രതിവാദത്തില്‍ കക്ഷി ചേരാന്‍ മുസ്‌ലിം ലീഗ് ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ വഹാബി ചിന്താഗതിയെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓള്‍ ഇന്ത്യ ഉലമ ആന്‍ഡ് മഷെയ്ക്ക് ബോര്‍ഡ് മൊറാദാബാദില്‍ സംഘടിപ്പിച്ച സുന്നി മഹാപഞ്ചായത്തിലാണ് ഇസ്‌ലാം സമുദായത്തിലെ വഹാബി തീവ്രവാദത്തിനെതിരെയുള്ള ആഹ്വാനമുണ്ടായത്. വഹാബിസം തള്ളിക്കളഞ്ഞെങ്കില്‍ മാത്രമേ മുസ്‌ലിം സമുദായം അതിന്റെ സഹിഷ്ണുതയിലേക്ക് തിരിച്ചു വരൂവെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന സയ്യിദ് മുഹമ്മദ് അഷ്‌റഫ് കച്ചോച്ചാവി രാജ്യമെങ്ങുമുള്ള സുന്നി വിഭാഗങ്ങളോട് ആഹ്വാനം ചെയ്തു. ഏതെങ്കിലുമൊരു തീവ്രവാദി പിന്തുണ തേടി വീട്ടുവാതില്‍ക്കല്‍ വന്നാല്‍ അവരെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പിടിച്ചേല്‍പ്പിക്കണമെന്നും മൗലാന കച്ചോച്ചാവി ആവശ്യപ്പെട്ടു.

രാജ്യത്തെ 80 ശതമാനം സുന്നി വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടനയാണ്ഓള്‍ ഇന്ത്യ ഉലമ മഷെയ്ക്ക് ബോര്‍ഡ് അറിയപ്പെടുന്നത്. വഹാബി ചിന്താധാര മുസ്‌ലിം സമുദായത്തില്‍ ചെലുത്തുന്ന സ്വാധീനവും വെല്ലുവിളിയുമായിരുന്നു മഹാപഞ്ചായത്തിലെ മുഖ്യചര്‍ച്ചാ വിഷയം. ഇസ്‌ലാമിന്റെ പ്രതിച്ഛായ മോശമാക്കുന്നതില്‍ ഒരു ചെറിയവിഭാഗം ആളുകള്‍ വിജയിച്ചതായി സമ്മേളനം വിലയിരുത്തി. ഇതു തടയാന്‍ സഹിഷ്ണുതയും ദേശാഭിമാനവും കൂടുതല്‍ പ്രചരിപ്പിക്കണമെന്ന്മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനുമായി പ്രവര്‍ത്തിക്കാനും സുന്നി മഹാസമ്മേളനം പ്രതിജ്ഞയെടുത്തു.

ഇന്ത്യയില്‍ വഹാബിസത്തിന് ആറു പതിറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് കാന്തപുരം പറഞ്ഞു. 'മുഹമ്മദീയരിലുള്ള തീവ്രവാദികള്‍' എന്നാണ് ഒരു നിഘണ്ടു വഹാബിസത്തിനു നല്‍കിയിട്ടുള്ള അര്‍ഥം. വഹാബിസം വളര്‍ന്നാല്‍ മതമൈത്രി തളരും. ഓരോ രാജ്യത്തിനും ഭദ്രത ഉണ്ടാവണമെങ്കില്‍ ഒരു നേതൃത്വമുണ്ടാവണം. അതുപോലെ തന്നെയാണ് ഇസ്‌ലാം മതത്തിന്റെയും കാര്യം. മതത്തിന് പ്രവാചകന്മാരുണ്ടായി. അതിനു ശേഷം അനുചരന്മാരുണ്ടായി. ദൈവസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായി മതപണ്ഡിതന്മാരുണ്ടായി. എന്നാല്‍ ഈ കാഴ്ചപ്പാടിനെല്ലാം എതിരാണ് വഹാബിസം. ആര്‍ക്കും ഒരു സ്ഥാനവും ഇത്തരക്കാര്‍ അംഗീകരിച്ചു കൊടുക്കുന്നില്ല. കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനം ശക്തിപ്പെടാനുള്ള ഒരു കാരണം ഇത്തരം ചിന്താഗതിയാണെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ മുസ്‌ലിങ്ങള്‍ സക്രിയമായി ഇടപെടുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുന്നി മഹാപഞ്ചായത്തിലെ വഹാബിസത്തിനെതിരെയുള്ള പ്രഖ്യാപനം. തീവ്ര നിലപാടെടുക്കുന്നവരെപ്പറ്റി കേള്‍ക്കാന്‍ മാത്രമേ സര്‍ക്കാര്‍ തയ്യാറാവുന്നുള്ളൂവെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിമര്‍ശിച്ചു. മദ്രസകള്‍ക്കു ലഭിക്കുന്ന ഫണ്ടും ധനസഹായവും സംബന്ധിച്ച കൃത്യമായ കണക്കെടുപ്പിന് കേന്ദ്ര മദ്രസ ബോര്‍ഡ് രൂപവത്കരിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സുന്നി വിഭാഗക്കാര്‍ തന്നെ യോജിപ്പിലെത്തിയിട്ടില്ല.

ഭീകരവാദത്തിന്റെ പേരില്‍ രാജ്യത്തെ മുസ്‌ലിങ്ങള്‍ വേട്ടയാടപ്പെടുന്നതായുള്ള വിമര്‍ശനങ്ങള്‍ക്കിടയിലാണ് മൊറാദാബാദിലെ സുന്നി മഹാപഞ്ചായത്തിന്റെ പ്രഖ്യാപനമെന്നതാണ് മറ്റൊരു പ്രത്യേകത.

മോഡിയ്ക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്‌


modi-epathram
അഹമ്മദാബാദ്‌: ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‌ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ ക്യുറിയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരാമര്‍ശം‌. ഗുജറാത്ത് കലാപകാലത്ത് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജഫ്രിയുടെ വിധവ സക്കിയ ജഫ്രി നല്‍കിയ കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ചാണ് പുതിയ കുറ്റാരോപണങ്ങള്‍. മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്ന് അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തതായാണ് സൂചന. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
കലാപവുമായി ബന്ധപ്പെട്ട്‌ മോഡിയെയോ പോലീസ്‌ ഉദ്യോഗസ്‌ഥരെയോ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയോ തൊളിവ്‌ ശേഖരിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദായ സ്പര്‍ധ വളര്‍ത്തിയതിനും പൊതുജന സേവകന്‍ എന്ന നിലയില്‍ വീഴ്ച വരുത്തിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 166 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് വിചാരണ നടത്തണമെന്നും അമികസ് ക്യൂരിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മോഡിയ്‌ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന്‌ സഞ്‌ജയ്‌ ഭട്ട്‌ എന്ന ഐ.പി.എസ്‌ ഓഫസീറുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. സഞ്‌ജയ്‌ ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്‌ മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

വീട്ടില്‍ തളര്‍ന്നുകിടന്ന മകനെയും പണമില്ലാതെ അലഞ്ഞ അമ്മയെയും നാട്ടുകാര്‍ രക്ഷിച്ചു


Posted on: 05 Oct 2011



ആലുവ: മകന് മരുന്നുവാങ്ങാന്‍ പോയ ഉമ്മയെ കബളിപ്പിച്ച് കള്ളന്‍ പണം കവര്‍ന്നു. എന്നാല്‍, ആറുമാസത്തോളമായി ഒരുവശം തളര്‍ന്ന് മരണത്തെ മുഖാമുഖം കണ്ട മകന്റെ ജീവിതം രക്ഷിക്കാന്‍ അതൊരു നിമിത്തമായി.

പണം നഷ്ടപ്പെട്ട് രാത്രിമുഴുവന്‍ പെരുവഴിയില്‍ അലഞ്ഞ ഉമ്മയ്ക്കുവേണ്ടി നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കാടുപിടിച്ച കൂരയ്ക്കുള്ളില്‍ അവശനിലയില്‍ കിടക്കുന്ന മകനെ കണ്ടെത്തിയത്.

ആലുവ അശോകപുരത്തെ പെരിയാര്‍വാലി കനാല്‍ പുറമ്പോക്കിലാണ് ബന്ധുക്കളാരുടെയും സഹായമില്ലാതെ ഉമ്മ ഫാത്തിമയും (59) രോഗിയായ മകന്‍ നിസാമും (38) താമസിക്കുന്നത്. അശോകപുരത്തുള്ള, എല്ലുപൊടി കമ്പനിയിലെ ജോലിക്കാരനായിരുന്നു നിസാം. 15 വര്‍ഷംമുമ്പ് വിവാഹം കഴിച്ചു. എന്നാല്‍, എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യയും കുട്ടികളും നിസാമിനെ ഉപേക്ഷിച്ചു പോയി. തുടര്‍ന്ന്, മാനസികമായി തളര്‍ന്ന നിസാം പുറംലോകവുമായി ബന്ധമില്ലാതെ വീടിനുള്ളില്‍ത്തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. വൃദ്ധയായ മാതാവ് ആക്രിസാധനങ്ങള്‍ പെറുക്കി വിറ്റ് കിട്ടുന്നതുകൊണ്ടാണ് ഇരുവരുടെയും ജീവിതം കഴിഞ്ഞിരുന്നത്. ആറുമാസങ്ങള്‍ക്കുമുമ്പ് രോഗം മൂര്‍ഛിച്ച നിസാം ഇടതു കൈയും കാലും തളര്‍ന്ന് കിടപ്പായി. വൃദ്ധയായ മാതാവിന്റെ പരിചരണമല്ലാതെ, കൃത്യമായി മരുന്നും ഭക്ഷണവും ലഭിക്കാത്തതിനാല്‍ നിസാമിന്റെ ശരീരം എല്ലും തോലും മാത്രമായ നിലയിലാണ്.

എറണാകുളം ജനറല്‍ ആസ്​പത്രിയില്‍ മകന് മരുന്നുവാങ്ങാന്‍ പോയപ്പോഴാണ് ഭക്ഷണവും മരുന്നും വാങ്ങിത്തരാമെന്നു പറഞ്ഞ് ഒരാള്‍ ആകെയുണ്ടായിരുന്ന നൂറ് രൂപ ഉമ്മയുടെ കൈയില്‍ നിന്ന് മോഷ്ടിച്ചത്. വീട്ടിലെത്താന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ ഉമ്മ എറണാകുളത്തു നിന്ന് നടക്കുകയായിരുന്നു. രാത്രി വൈകിയും നേരം വെളുത്തിട്ടും ഫാത്തിമയെ വീടിന്റെ പരിസരത്ത് കാണാതായപ്പോഴാണ് അയല്‍ക്കാര്‍ അന്വേഷണം തുടങ്ങിയത്. അങ്ങനെ, തളര്‍ന്നു കിടക്കുന്ന മകനെ കണ്ടെത്തുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തംഗം അബ്ദുള്‍ മുത്തലിബ്, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് ലൈസ സെബാസ്റ്റ്യന്‍, പഞ്ചായത്തംഗങ്ങളായ അജിത്കുമാര്‍, അച്ചാമ്മ സ്റ്റീഫന്‍, നബീയ സുലൈമാന്‍, നൗജീന സാദിഖ്, ടി.കെ. അസ്സീസ്, സജു മത്തായി എന്നിവര്‍ സ്ഥലത്തെത്തി.

നിസാമിന്റെ ബാല്യകാല സുഹൃത്തും ആലുവ മുനിസിപ്പാലിറ്റി ജീവനക്കാരനുമായ വിനോദ്, തളര്‍ന്നു കിടക്കുന്ന നിസാമിനെ കുളിപ്പിച്ച് വൃത്തിയാക്കി.

സ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ നിസാമിനെയും ഉമ്മയെയും ആലുവ സര്‍ക്കാര്‍ ആസ്​പത്രിയിലെത്തിച്ചു. കൈകാലുകള്‍ തളര്‍ന്ന നിസാമിന് ആദ്യം ആസ്​പത്രിയില്‍ ചികിത്സ നിഷേധിച്ചെങ്കിലും പഞ്ചായത്തംഗം ഇടപെട്ടതോടെ വേണ്ട പരിചരണം നല്‍കാന്‍ ആസ്​പത്രി ജീവനക്കാര്‍ തയ്യാറാവുകയായിരുന്നു.

2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

തൌഹീദും വ്യക്തിത്വ വികാസവും



മനുഷ്യമനസ്സിന്റെ സംസ്കരണത്തിനും സമൂഹത്തിന്റെ അഭിവൃദ്ധിക്കുമാവശ്യമായ ആശയങ്ങളും ആചാര മുറകളുമാണ് തൌഹീദുള്‍ക്കൊള്ളുന്നത്. അല്ലാഹുവിന്റെ ശ്രേഷ്ഠ ഗുണങ്ങളെ അറിയാനും ഉള്‍ക്കൊള്ളാനും ഒരുമ്പെടുന്നതിനനുസരിച്ച് മനുഷ്യ ഹൃദയം ശുദ്ധീകരിക്കപ്പെടുകയും സാമൂഹിക ജീവിതത്തിലതിന്റെ ഗുണഫലങ്ങള്‍ പ്രകടമാവുകയും ചെയ്യുന്നു. ഒരാള്‍ മുസ്ലിമായി എന്നതു കൊണ്ടു മാത്രം, അല്ലാഹുവിന്റെ ഉല്‍കൃഷ്ടഗുണങ്ങള്‍ ഉള്‍ക്കൊള്ളാതെ ഇതു ലഭ്യമാവുകയില്ല.

ആശയ നിഗൂഢതകളോ ആചാരോപചാര സങ്കീര്‍ണ്ണതകളോ ഇല്ലാത്ത ഇസ്ലാം ലളിതവും സുതാര്യവുമായ ഒരു കാഴ്ചപ്പാടാണ് ജീവിതത്തെക്കുറിച്ചവതരിപ്പിക്കുന്നത്. അശ്രദ്ധവും അലസവുമായ കേവല കര്‍മങ്ങളുടെ സമാഹാരമായല്ല ജീവിതത്തെ വീക്ഷിക്കുന്നത്. മറിച്ച് നിതാന്ത ജാഗ്രതയും ചടുല നീക്കങ്ങളുമാവശ്യമായ, ഒരു നിമിഷത്തെ അശ്രദ്ധക്ക് നൂറ്റാണ്ടുകള്‍ വില നല്‍കേണ്ടിവരുന്ന ഒരു യുദ്ധത്തിനു സമാനമായാണ് ജീവിതം വിലയിരുത്തപ്പെടുന്നത്. മനുഷ്യന്റെ ജന്മവൈരിയായ പിശാചാണവന്റെ പ്രതിയോഗി.

ഭൌതിക താല്‍പര്യങ്ങളുടെ പേരില്‍ സൃഷ്ടി സഹചമായ ചാപല്യങ്ങളും സ്വഭാവ ദൂഷ്യങ്ങളും വികസിപ്പിച്ചെടുത്ത്, ദൈവസ്മരണയില്‍ നിന്നവനെ അടര്‍ത്തിയെടുക്കുന്നതിലും, പരസ്പര വിദ്വേഷവും കലഹകോലഹലങ്ങളും സൃഷ്ടിച്ച് സാമൂഹ്യജീവിതം നരകതുല്യമാക്കുന്നതിലുമാണവന്റെ വിജയം. ഇതിനെതിരെ പടപൊരുതാനുള്ള ആയുധമാണ് തൌഹീദ്.

മാനുഷിക ദൌര്‍ബല്യങ്ങളെ നിയന്ത്രിച്ചുകൊണ്ട് മനസ്സിനെ ശുദ്ധീകരിക്കാനും പാപക്കറകളതില്‍ നിന്നു തുടച്ചു മാറ്റി സുകൃതങ്ങളാല്‍ സല്‍ഗുണ സമ്പന്നമാക്കാനും അതുവഴി സമൂഹത്തെ സകലവിധ ഛിദ്രതകളില്‍ നിന്നും കാത്തുസൂക്ഷിക്കാനുമുതകുന്ന നിയമനിര്‍ദ്ദേശങ്ങളാണ് തൌഹീദ് വിഭാവനം ചെയ്യുന്നത്. വ്യക്തിശുദ്ധിയാണ് തൌഹീദിന്റെ പ്രഥമ ശ്രദ്ധാകേന്ദ്രം. മനഃശുദ്ധി കൈവരിച്ച വ്യക്തികളിലൂടെ ഉദാത്തമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. വിശ്വസ്തത, വിനയം, സ്നേഹം, സഹാനൂഭൂതി, ധീരത, ആത്മാഭിമാനം തുടങ്ങി നിരവധി സ്വഭാവഗുണങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ തൌഹീദിന് നിസ്തുല സ്വാധീനമാണുള്ളത്. ആരോഗ്യ പൂര്‍ണ്ണമായ ഒരു സമൂഹത്തിന്റെ നിര്‍മ്മിതിക്കും നിലനില്‍പ്പിനുമാവശ്യമായ അടിസ്ഥാന ഗുണങ്ങളും തൌഹീദിലടങ്ങിയിട്ടുണ്ട്.